ഞായറാഴ്‌ച, ജൂൺ 26, 2011

ജോപ്പന്‍‌റെ ആദ്യകുമ്പസാരം..!!

കുമ്പസാരം. കൂദാശകളില്‍ ഏറ്റവും രഹസ്യസ്വഭാവമുള്ള ഒന്ന്. വൈദികനോട് ഏറ്റ്പറഞ്ഞ് പശ്ചാത്താപിച്ച കുമ്പസാര രഹസ്യം മൂന്നാമതൊരാള്‍ അറിയാന്‍ ഇടവരുന്നതിനേക്കാള്‍ മരണമാണ് വൈദികന് കല്പിച്ചിരിക്കുന്നത്. അതിന് വേണ്ടി പീഡനം സഹിച്ച് രക്തസാക്ഷിയായ വൈദികരും ലോകത്തിന് പരിചയംതന്നെ. അങ്ങനെയൊക്കെ ആണെങ്കിലും, ജോപ്പന്‍‌ കുമ്പസാരത്തില്‍ ഏറ്റ് പറഞ്ഞ പാപം ഇന്ന് ഇടവകയില്‍ അങ്ങാടി പാട്ടാണ്. അതിനുത്തരവാദി ആരാണെന്ന് ചോദിച്ചാല്‍ അപ്പനെ നോക്കി ജോപ്പന്‍ പല്ലിറുമ്മും.

പതിവുപോലെ കഴിഞ്ഞ അവധിക്കാലത്തും ഇടവകയിലെ പ്രായമായ കുട്ടികള്‍ക്ക് കുര്‍ബാനസ്വീകരണത്തിനുള്ള ക്ലാസ്സുകള്‍ നടന്നു. ജോപ്പന്‍ അപ്പനോട് കെഞ്ചി പറഞ്ഞു നോക്കി, തന്നെയും ക്ലാസ്സില്‍ ചേര്‍ക്കാന്‍. അപ്പനൊന്ന് പരിശ്രമിക്കുകയും ചെയ്തതാണ്. പക്ഷേ..... ജോപ്പനെ കുറിച്ച് ശരിക്കും അറിയാവുന്ന വികാരിയച്ചന്‍ "അവനിപ്പഴും കൊച്ചല്യോ അന്തോണീ, തിരക്ക് പിടിച്ച് ചെയ്യാനുള്ളതൊന്നും അല്ല ഇത്, എന്തായാലും ഈ കൊല്ലം അവന്‍ കൂദാശയെ കുറിച്ചൊക്കെ പഠിക്കട്ടെ, അടുത്ത കൊല്ലം നമുക്ക് അവനേം കൂടി ചേര്‍ക്കാം" എന്നും പറഞ്ഞ് പിടിച്ച് നിര്‍ത്തി. അങ്ങനെ ഒരു കാര്യോം ഇല്ലാതെ വന്നിരുന്ന ക്ലാസ്സില്‍ നിന്ന് കുമ്പസാരത്തെകുറിച്ചും, പാപത്തെകുറിച്ചുമൊക്കെ ജോപ്പന് ഏകദേശ ധാരണ കിട്ടി.

ദിവസവും കുര്‍ബാനയില്‍ വരിവരിയായി വന്നവര്‍ക്ക് വൈദീകന്‍ വീഞ്ഞില്‍ മുക്കിയ അപ്പം നാവില്‍ വച്ചുകൊടുക്കുന്നത് മുന്‍‌നിരയില്‍ നിന്ന് എന്നും കണ്ടുകൊണ്ടിരിക്കണ ജോപ്പന് അടുത്ത വെക്കേഷന്‍ വരെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. കുമ്പസാരിക്കാതെ അപ്പം സ്വീകരിക്കുന്നത് നേരെ നരകത്തിലേക്ക് പോകാനുള്ള ടിക്കറ്റെടുക്കുന്നതിന് തുല്യമാണെന്ന് കൊച്ചച്ചന്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മയില്‍ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്ര നാളും പിടിച്ച് നിന്നത്. പക്ഷേ....വിലക്കപെട്ടത് ഭക്ഷിക്കാനുള്ള ആ ഒരു ത്വര!

ഈസ്റ്റര്‍ അടുക്കുന്നതുകൊണ്ട് അന്ന് കുര്‍ബാനക്ക് ശേഷം പതിവിലും കൂടുതല്‍ പാപികള്‍ കുമ്പസാരത്തിനായി പള്ളിക്കകത്ത് അച്ഛനെ കാത്തിരിക്കുന്നു. ഈ തിരക്കിനിടയില്‍ ഒരു കുമ്പസാരം നടത്തികിട്ടിയാല്‍ തനിക്കും മറ്റുള്ളവരെപോലെ നാളത്തെ കുര്‍ബാനയില്‍ അപ്പം സ്വീകരിക്കാം. ഐഡിയ! രണ്ടും കല്പിച്ച് ആദ്യകുമ്പസാരം നടത്താന്‍ തന്നെ ജോപ്പന്‍ തീരുമാനിച്ചു. മുമ്പ് പങ്കെടുത്ത ക്ലാസ്സില്‍ നിന്ന് കിട്ടിയ പുസ്തകം തപ്പിയെടുത്ത് കുമ്പസാരത്തിന് മുമ്പ് ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ പള്ളിക്കകത്ത് ഒരു മൂലയില്‍ വന്നിരുന്ന് ചൊല്ലിതീര്‍ത്തു. ശേഷം ചെയ്തുപോയ പാപങ്ങള്‍ ഓരോന്നായി മനസ്സില്‍ ഒരുക്കൂട്ടണം. വൈദികനോട് ഏറ്റുപറയുമ്പോള്‍ "അച്ഛോ, ഒറ്റ മിനിറ്റേ, ഒന്ന് ആലോചിക്കട്ടെട്ടാ" എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ!

പാപങ്ങളോരോന്നായി ഓര്‍ത്തെടുത്തിട്ടും ജോപ്പനൊരു തൃപ്തിയാവണില്ല. ആദ്യത്തെ കുമ്പസാരമാണ്. എന്തേലും 'കിടിലന്‍' പാപം പറഞ്ഞില്ലെങ്കില്‍ ചിലപ്പൊ അച്ഛന് പുച്ഛം തോന്നിയാലോ. അല്ലേലും ജോപ്പന് വകതിരിവ് ആയിട്ടില്ല, ഇപ്പഴും കുട്ടികളി എന്നൊക്കെയാണ് അച്ഛന് തന്നെപറ്റി അഭിപ്രായം. അത് ഇതോടെ മാറ്റണം. വീണ്ടും പുസ്തകം പരതി. പാപത്തില്‍ തന്നെ മാരകപാപങ്ങള്‍ എന്നൊന്ന് ഉണ്ടെന്നും, പത്ത് കല്പനകളുടെ ലംഘനമാണ് മാരകപാപം എന്നും ജോപ്പന്‍ കണ്ടെത്തി.

ഇനിയിപ്പൊ സംഭവം ഈസിയാണ്. ഈ പത്തെണ്ണത്തില്‍ ഏതെങ്കിലും ഒരെണ്ണം ലംഘിച്ചാല്‍ മാരകപാപം തനിക്ക് സ്വന്തം. അത് പോയി വൈദികനോട് പറഞ്ഞാല്‍ അച്ഛന്‍ ഞെട്ടുമെന്നുള്ളകാര്യം തീര്‍ച്ച. ഏറ്റ് പറയുന്നതോടെ പാപമോചനം,  അച്ഛന്‍ പറയുന്ന പ്രാശ്ചിത്തം, തനിക്ക് നാളെതന്നെ വരിയില്‍ നില്‍ക്കാം, നെഞ്ച് വിരിച്ച് കുര്‍ബാന സ്വീകരിക്കാം. ഹോ! കുളിര് കോരി കോരി ജോപ്പന്‍ തളര്‍ന്നു.

പക്ഷേ പത്ത് കല്പനകളുടെ ലിസ്റ്റെടുത്ത ജോപ്പനൊരു ഡൗട്ട്. ഇതില്‍ ഏത് പാപമാണ് തനിക്ക് വൃത്തിയായും വെടിപ്പായും ചെയ്യാന്‍ പറ്റുക!!? ആകെ മൊത്തം ഓടിച്ച് വായിച്ച ജോപ്പന് ഒന്നൊഴിച്ച് മറ്റ് കല്പനകളൊക്കെ മനസ്സിലായി. പക്ഷേ ഏഴാമത്തെ കല്പന, 'വ്യഭിചാരം ചെയ്യരുത്' ഇത്ര നാളായിട്ടും താനറിയാതെ പോയ ആ പാപത്തെ കുറിച്ച് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടാതായപ്പൊ ജോപ്പന്‍ അപ്പനെ തന്നെ ആശ്രയിച്ചു.

കുര്‍ബാനയും കഴിഞ്ഞ് അള്‍ത്താര വൃത്തിയാക്കുകയായിരുന്നു അന്തോണിചേട്ടന്‍. അള്‍ത്താരയില്‍ മെഴുകുതിരി കത്തിച്ചു വക്കുന്ന പ്രത്യേകതരത്തിലുള്ള ഗ്ലാസ്‌സ്റ്റാന്‍‌റ് എടുത്ത് ഇറങ്ങിവരുന്നതിനിടയില്‍ ജോപ്പന്‍ അപ്പന്‍‌റെ വെള്ളമുണ്ടില്‍ പിടി മുറുക്കി.

"അപ്പച്ചാ, ഒരു കാര്യം ചോദിച്ചാല്‍ പറഞ്ഞര്വോ?"

ചെറുക്കന്‍‌റെ അറീയാനുള്ള ആഗ്രഹം ആദ്യമായി കണ്ട അന്തോണ്യേട്ടന്‍ വന്ന ആഗ്രഹം തിരിച്ച് പോകുന്നതിനേക്കാള്‍ മുന്നേ എന്ത് ചോദിച്ചാലും പറഞ്ഞരാം എന്നായി.

"അപ്പച്ചന്‍ വ്യഭിചാരം ചെയ്തിട്ടുണ്ടോ"

"ഫ്‌ഭ! കുരുത്തം കെട്ടവനേ" എന്ന് മനസ്സില്‍ തോന്നിയെങ്കിലും നില്‍ക്കുന്നത് അള്‍ത്താരക്ക് മുന്നില്‍ ആയതിനാലും പള്ളിക്കകത്ത് കുമ്പസാരം നടക്കുന്ന നിശബ്ദ അന്തരീക്ഷം ആയതുകൊണ്ടും ഉള്ളില്‍ വന്നത് കഠിച്ചമര്‍ത്തി അന്തോണ്യേട്ടന്‍ അകത്തേക്ക് ഓടാനൊരുങ്ങി.

ജോപ്പന്‍ വിട്വോ..! "വ്യഭിചാരം എന്ന്വച്ചാലെന്താ" എന്നും ചോദിച്ച് ജോപ്പന്‍ മുണ്ടിന്‍‌റെ മേലുള്ള പിടി കൂടുതല്‍ ശക്തിയോടെ മുറുക്കി. അരയിലെ മുണ്ടിന്‍‌റെ കെട്ടഴിയുന്നെന്ന് മനസ്സിലായ അന്തോണ്യേട്ടന്‍ ചെറുക്കനെ തണുപ്പിക്കാന്‍ നോക്കി. പക്ഷേ തന്‍‌റെ സംശയത്തിന്‍‌റെ ഉത്തരം കണ്ടെത്താനുള്ള അദമ്യമായ ഇച്ഛാശക്തിയുടെ മുന്നില്‍ അപ്പന്‍ തോറ്റു. ഒന്നുകില്‍ കയ്യിലെ ഗ്ലാസ് പാത്രങ്ങള്‍ താഴെപോകും, അല്ലെങ്കില്‍ ഈ അള്‍ത്താരക്ക് മുന്നില്‍, ഈ ജനങ്ങളുടെ മുന്നില്‍ തന്‍‌റെ സന്താനം അപ്പന്‍‌റെ തുണി ഉരിയും, ഇനിയിപ്പോ ഉത്തരം പറഞ്ഞാല്‍ ഈ കുരുത്തംകെട്ടവന്‍ പിന്നെ എന്തൊക്കെ ആരോടൊക്കെ പറഞ്ഞ് നടക്കും എന്നൊരു പിടീം ഇല്ല. ചെകുത്താനും, ജോപ്പനും, കടലിനും ഇടയില്‍ പെട്ട അന്തോണിചേട്ടന്‍ തലക്ക് മുകളിലെ ക്രൂശിതരൂപത്തെ അതിനേക്കാള്‍ നിസ്സഹായഭാവത്തില്‍ നോക്കി.

"പറയപ്പച്ചാ....എന്താ അത്....പറഞ്ഞോട്ടാ..." എന്ന് ആവര്ത്തിച്ച് ചോദിച്ച് മുണ്ടില്‍ ഊഞ്ഞാലാടുന്ന ജോപ്പനോട് പെട്ടെന്ന് രക്ഷപെടാന്‍ ഒരു ഉപായം കിട്ടിയ അന്തോണി ചേട്ടന്‍ പതുക്കെ പറഞ്ഞുകൊടുത്തു.

"വ്യഭിചാരം ചെയ്യാന്ന് വച്ചാല് 'തലകുത്തി നില്‍ക്കാ'... അതന്നെ....നീ പിടിവിട് പിടിവിട്"

ഹോ! ഇത് പറയാനായിരുന്നോ ഇത്ര നാണം എന്ന ഭാവത്തില്‍ ജോപ്പന്‍ അപ്പനെ മോചിപ്പിച്ച് പുറത്തേക്കോടി. ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ അവസാനിപ്പിച്ച സന്തോഷത്തില്‍ അന്തോണിചേട്ടന്‍ അകത്തേക്കും

പള്ളിക്കകത്ത് രണ്ട് വശത്തായി കൊച്ചച്ചനും വല്യച്ചനും കുമ്പസാരിപ്പിക്കുന്നുണ്ട്. കൊച്ചച്ചന് കച്ചവടം മോശം. മിക്കവരും വലിയച്ചന്‍‌റെ അടുത്താണ് നില്‍ക്കുന്നത്. അല്‍‌പം കേള്വികുറവുള്ള വല്യച്ചനോട് പാപികള്‍ക്ക് പണ്ട് തൊട്ടേ കുമ്പസാരകാര്യത്തില്‍ കൂടുതല്‍ താല്പര്യമാണ്. കാര്യമായി എന്തേലും പറയേണ്ടി വന്നാല്‍, അല്പം ശബ്ദം താഴ്ത്തി പറഞ്ഞാല്‍ അച്ഛന്‍ കേട്ടില്ലെങ്കിലും മറ്റ് പാപത്തിന്‍‌റെ കൂടെ അങ്ങ് അഡ്ജസ്റ്റായി പൊക്കോളും. എന്നാ പിന്നെ എല്ലാവരും പോകുന്ന വലിയച്ചനെ തന്നെ തന്‍‌റെ പാപവും കേള്‍പ്പിച്ചേക്കാം.

രംഗം:

അശീര്‍‌വാദം കൊടുത്ത് പാപങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി വൈദീകന്‍ കുമ്പസാരകൂട്ടില്‍

ആശീര്‍‌വാദം തലകുനിച്ച് സ്വീകരിച്ച് പാപങ്ങള്‍ പറയാന്‍ ജോപ്പനും.

"അച്ഛോ, ഇതെന്‍‌റെ ആദ്യ കുമ്പസാരമാണ്"

"ഉം. പാപങ്ങള്‍ പറഞ്ഞോളൂ"

"അച്ഛോ, ഞാന്‍ വ്യഭിചാരം ചെയ്തിട്ടുണ്ട്" ഫസ്റ്റ് ഇബ്രഷന്‍ പറ്റാവുന്ന പോലെ ബെസ്റ്റാക്കികൊണ്ട് ജോപ്പന്‍

നെറ്റിനുള്ളിലൂടെ അച്ഛനൊന്ന് നോക്കി. അഭിമാനത്തോടെ ജോപ്പന്‍.

വിശ്വാസം വരാതെ അച്ഛന്‍ കുമ്പസാര കൂട്ടില്‍ നിന്ന് ഏന്തിവലിഞ്ഞ് തന്‍‌റെ പാപിയെ ഒന്നുകൂടെ അടിമുടി നോക്കിയിട്ട് തിരികെ ഇരുന്നു.

"കുഞ്ഞേ, ആദ്യ കുമ്പസാരം അല്ലേ ഇത്. വ്യഭിചാരം എന്നാല്‍ എന്താണെന്ന്‌പോലും നിനക്കറിയാന്‍ പ്രായമായിട്ടില്ലല്ലോ"

ഇല്ല, അച്ഛന്‍ ശരിയാവൂല. അച്ഛന് തന്നെ കുറിച്ചുള്ള മുന്‍‌വിധികളാണ് കാരണം. അത് തെറ്റാണെന്ന് തെളിയിച്ചേ പറ്റൂ.

"അല്ലച്ചോ, ഞാന്‍ ശരിക്കും ചെയ്തതാ, ദേ കുറച്ച് നേരത്തെ ഊട്ടുമുറിയില്‍ വച്ച്, വിശ്വാസായില്ലേല്‍ കാണിച്ചരാം,  ദേ നോക്കിക്കോ" എന്നും പറഞ്ഞ് കുമ്പസാരകൂടിനു മുന്നില്‍ തന്‍‌റെ തടിച്ച ശരീരവുമായി ഒന്നല്ല രണ്ടല്ല മൂന്ന് വട്ടം ജോപ്പന്‍‌റെ ഗംഭീര പ്രകടനം. ആത്മാര്ത്ഥമായ വ്യഭിചാരം! കണ്ടാലൊരു ലുക്കില്ലെന്നേയുള്ളൂ, അല്പം തടി ഉണ്ടെങ്കിലും ഇതൊക്കെ പുല്ലാണെന്ന ഭാവത്തില്‍ ജോപ്പന്‍.

കപ്യാരെ വിളിപ്പിച്ച് ചെറുക്കനെ കൂടെ പറഞ്ഞയച്ച് തിരികെ കുമ്പസാരകൂട്ടില്‍ വന്നിരുന്ന വല്യച്ചന് അന്ന് പിന്നെ ഒരാളെ പോലും കുമ്പസാരിപ്പിക്കാന്‍ കിട്ടിയില്ല. എല്ലാവരും കൊച്ചച്ചന്‍‌റെ കൂടിനു ചുറ്റും വരിയായി നില്‍ക്കുന്നു.

അല്ലാ....അവരെ പറഞ്ഞിട്ടും കാര്യമില്ല! അച്ചന് ചെവി കേള്‍ക്കില്ലാന്നൊക്കെ ശരി തന്നെ, പക്ഷേ 'ഇത്തിരി' പോന്ന ആ കൊച്ചന് വല്യച്ചന്‍ കൊടുത്ത പ്രാശ്ചിത്തം തലകുത്തിനില്‍ക്കല്‍ ആണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും!!?

അതിലും നല്ലത് കൊച്ചച്ചനാന്നേ....!!
********************************

ജോപ്പനെ കുറിച്ച് അവന്‍‌റെ കസിന്‍സ് കളിയാക്കി മാത്രം പറഞ്ഞ് കേട്ടതുകൊണ്ട് ഓര്‍മ്മ എന്നോ, അനുഭവം എന്നോ ഇടുന്നില്ല. ജോപ്പന്‍‌റെ അനുവാദത്തോടെ :)
തിരിച്ചറിവാകും മുമ്പ് കുട്ടികളെ പുസ്തകത്തില്‍ നിന്ന് കാണാതെ പഠിപ്പിച്ച് കൂദാശകള്‍ക്കൊരുക്കുന്ന മാതാപിതാക്കളോട് ഇതൊരു കഥയായി, പ്രസംഗത്തില്‍ ഒരു വൈദീകന്‍ പറഞ്ഞത് ഓര്‍ക്കുന്നു. 
അപ്പൊ എല്ലാം പറഞ്ഞപോലെ.!!

ചൊവ്വാഴ്ച, ജൂൺ 07, 2011

ഒരു കുളം കലക്കല്‍ മഹാമഹം.

ആദ്യം തന്നെ ഒരു കുഞ്ഞ്യേ......മാപ്പ്. കുന്നംകുളം ഉള്ള മാപ്പല്ലാട്ടാ, ഇത് മറ്റേ മാപ്പാ!
കഴിഞ്ഞ പോസ്റ്റില്‍ ജോപ്പനെ പരിചയപെടുത്തുന്നതിനു കൂടെ തന്നെ ലവന്‍‌റെ കുമ്പസാര കഥയും ചേര്‍‌ത്തതായിരുന്നു. ഒടുക്കത്തെ നീളം കാരണം കുമ്പസാരം പിന്നത്തേക്ക് മാറ്റി. ഇപ്പോഴാണേല്‍ കുമ്പസാരിപ്പിക്കാനുള്ളൊരു മൂഡൂല്യ. പകരം വേറൊരു സംഭവം പറയാനുള്ള ഫയങ്കര ആവേശം. ആവേശം കേറിയാ പിന്നെ നോ രക്ഷ! ഇനിയെങ്കിലും നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം എന്താന്ന്വച്ചാല്‍..... "ചെറുതിന്‍‌റെ വാക്കും...പഴേ ചാക്കും" :(
******************************************************
എന്നാപിന്നെ സംഭവം പറയാം. നെടുമ്പാശേരീന്ന് തന്നെ ആവട്ടെ.

എമിഗ്രേഷനും തീര്‍ത്ത് ഡ്യൂട്ടിഫ്രീയില്‍ പോലും എത്തിനോക്കാതെ ഓടി. പ്രീപെയ്ഡ് ടാക്സി ബുക്ക് ചെയ്ത് നേരെ പുറത്തേക്ക്. മുന്നിലും പിന്നിലും പോകുന്നവരുടെ മുഖത്തൊക്കെ ഒരു ചിരിയുണ്ട്. പുറത്ത് കാത്തുനില്‍ക്കുന്ന പ്രിയപെട്ടവരെ കണ്ടതിലുള്ള സന്തോഷം. കൈകൊടുക്കല്‍, കെട്ടിപിടുത്തം, ഉമ്മവക്കല്‍, കണ്ണ്‌നിറക്കല്‍ അങ്ങനെ അങ്ങനെ ആവുന്ന വിധത്തിലൊക്കെ സന്തോഷം പങ്കിടുന്നു. ട്രോളിയില്‍ ലഗേജും തള്ളികൊണ്ട് ഇവരുടെയൊക്കെ ഇടയിലൂടെ ടാക്സിയും നോക്കി പോകുമ്പൊ തോന്നി; വേണ്ടാരുന്നു... ഞാനവ്ടെ എത്തിക്കോളാം, എന്നെ കൂട്ടാനായി ആരേം വിടണ്ടാന്ന് പറയേണ്ടയിരുന്നില്ലെന്ന്.

അല്ലേലും ഈ വരവ് ആരേയും അറിയിച്ചിട്ടില്ല. നാട്ടില്‍ പോയാലോ എന്ന ആലോചനയും, തീരുമാനവും, ഒരുക്കങ്ങളും എല്ലാം ഒരാഴ്ചകൊണ്ട് നടന്നതാണ്. കുറച്ച് നാളായി വിടാതെ പിന്തുടരുന്നൊരു ഏകാന്തത, ആരോടും സംസാരിക്കാന്‍ തോന്നാതെ, ഒന്നിലും താത്പര്യമില്ലാതെയിരുന്ന ദിവസങ്ങളായിരുന്നു. ഒരാഴ്ചമുന്നേ നാട്ടിലെ പള്ളിപെരുന്നാളിന് ക്ഷണിക്കാനായി അമ്മാമ വിളിച്ചത് മുതലാണ് ഈയൊരു ലഡു മനസ്സില്‍ കിടന്ന് പൊട്ടാന്‍ തുടങ്ങിയത്. അതിന് കാരണം പള്ളിപെരുന്നാള്‍ എന്നതിനേക്കാള്‍ മറ്റൊന്നായിരുന്നു.

ചൂലായ്‌കുളം പിടിക്കണു. എന്ന് വച്ചാല് ചൂലായ് കുളം കലക്കി മീന്‍‌പിടുത്തം.

പെരുന്നാള്‍ക്ക് തലേന്ന് തന്നെ ഞാനെത്തിക്കോളാം എന്ന് പതിവുപോലെ പറഞ്ഞ് സംസാരം അവസാനിപ്പിച്ചെങ്കിലും, പോകില്ലെന്ന് എനിക്കും, വരില്ലെന്ന് അമ്മാമക്കും നല്ലപോലെ അറിയാം. പക്ഷേ ഇപ്രാവശ്യം എന്തോ നാട്ടില്‍ പോകാനുള്ളൊരു വല്ലാത്ത ആഗ്രഹം. ഇടക്കിടെ വരുന്ന തലവേദന, നാട്ടിലെ ഫാമിലി പ്രോബ്ലംസ്, അത് ഇത് എന്നൊക്കെ പറഞ്ഞ് ഇന്നലെ രാവിലെയാണ് ലീവ് ഒപ്പിച്ചെടുത്തത്. ഒരു എമര്‍‌ജന്‍സി. ഒരാഴ്ച. അതിനുള്ളില്‍ പോയി വരാമെങ്കില്‍ വണ്ടിവിട്ടോളാന്‍.

ഒന്നെങ്കില്‍ ഒന്ന്, പോകാന്‍ തന്നെ തീരുമാനിച്ച് ഉച്ചക്ക്തന്നെ ടിക്കറ്റും എടുത്തു. ലീവ് ഒരു ഉറപ്പില്ലാതിരുന്നതുകൊണ്ട് വരുമെന്ന കാര്യം ആരോടും പറഞ്ഞില്ല. വീട്ടില്‍ വിളിച്ച് ചിലപ്പൊ രാവിലെ വരുമെന്നും, എയര്‍പോര്‍ട്ടില്‍ ആരും വരേണ്ടെന്നുമൊക്കെ പറഞ്ഞു. എന്താ പെട്ടെന്നൊരു വരവ് എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്ന എന്നോട് ചേച്ചി പറഞ്ഞത്; ആഹാ....നീയില്ലാതെ എങ്ങനെ കുളം പിടിക്കും എന്നാലോചിച്ചിരിക്കുവാരുന്നു. വരുന്നുണ്ടേല്‍ രാവിലെ എത്തിയേക്കണം, അല്ലേല്‍ പിന്നെ വരണ്ടെന്ന്.

എല്ലാവരും ആ ഒരു ഉത്സാഹത്തിലാണെന്ന് മനസ്സിലായി. അതേ ഉത്സാഹമാണ് ഇപ്പൊ ഞാന്‍ നാട്ടിലെത്താന്‍ കാരണവും. കൈവിട്ടുപോയൊരു കുട്ടികാലം തിരിച്ച്‌പിടിക്കാനുള്ള ഉത്സാഹം.

തറവാടിനു പുറകിലെ വളപ്പ് കഴിഞ്ഞാല്‍ പിന്നെ ചൂലായ് കാരുടെ പറമ്പ്, അതിനോട് ചേര്‍ന്നൊ-ഴുകുന്നൊരു തോട്, അതിനപ്പുറം വിശാലമായ പുഞ്ചപാടം. അതിന്‍‌റെ മൂന്ന് വശങ്ങളിലായുള്ള മൂന്ന് കുളങ്ങള്‍. ഇവിടങ്ങളിലാണ് ഞങ്ങളുടെ ബാല്യത്തിന്‍‌റെ നല്ലനാളുകളുടെ ഓര്‍മ്മകളെല്ലാം ചിതറികിടക്കുന്നത്.

പാടത്തിന്റെ അപ്പുറത്ത് ചക്ക കുളമാണ്. .  പണ്ട് ചാക്കപ്പനെ ആരാണ്ടോ ആ കുളത്തില്‍ മുക്കി കൊന്നത്രേ. ചാക്കപ്പനെ മുക്കി കൊന്ന കുളം ചാക്കകുളം. പിന്നീടത് ചക്കകുളമായി മാറി. ചുറ്റും പാറക്കല്ലുകള്‍ നിറഞ്ഞ് ഭീകരാന്തരീക്ഷമാണ് ചക്കകുളത്തിന്. ചാക്കപ്പന്റെ പ്രേതം കാലുപിടിച്ച് അടിയിലേക്ക് വലിച്ചു കൊണ്ടു പോകുമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍, പാറകള്‍ക്ക് മുകളില്‍ ഇരുന്ന കലാപരിപാടികള്‍ എന്നല്ലാതെ ചത്താപോലും ഒറ്റൊരെണ്ണം ആ വെള്ളത്തില്‍ തൊടില്ല. പിന്നെ മറ്റൊരു വശം മാങ്ങാകുളം. അതിന്റെ പിന്നില്‍ കഥയൊന്നുമില്ല. ഇത് ചക്ക എങ്കില്‍ അത് മാങ്ങ അത്രേ ഉള്ളൂ.

തൊട്ടടുത്ത് കിടക്കുന്ന ചൂലായി എന്ന വീട്ടുകാരുടെ കുളം. ചുറ്റും കൈതമുള്ളും, മരങ്ങളും, കുളം നിറയെ ചണ്ടിയും, പുല്ലും വളര്‍ന്ന് നിന്നിരുന്ന ചൂലായ് കുളത്തിലാണ് ചൂണ്ടയിട്ട് മീന്‍ പിടിക്കാനാദ്യം പഠിക്കണത്.വലിയ കല്ലുകള്‍ ശക്തിയായി ഏറിഞ്ഞാല്‍ മാത്രമേ ചണ്ടിയൊക്കെ നീങ്ങി അടിയിലെ വെള്ളം കാണൂ. ആ ചെറിയ ഗ്യാപ്പിലൂടെ ചൂണ്ടനൂലൊന്ന് താഴേക്കിറങ്ങിയാല്‍ മതി; ആ നിമിഷം കിട്ടും പിടക്കണ മീന്‍. അതുകൊണ്ട് തന്നെ ഒഴിവ് കിട്ടിയാലുടനെ പറമ്പില്‍ പോയി മണ്ണിരയേം സംഘടിപ്പിച്ച് പിള്ളേരെല്ലാം കൂടി ചെന്നിരിക്കും ചൂണ്ടയിടാന്‍. അങ്ങനങ്ങനെ കൈതപൂവിന്‍‌റെ മണമുള്ള ഒരുപാടോര്‍മ്മകളുണ്ട് ആ പരിസരങ്ങളില്‍‍. അതിലൊന്നാണ് കുളംകലക്കിയുള്ള മീന്‍‌പിടുത്തവും.

ഒന്നരരണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തികിട്ടി. അരമണിക്കൂറിനുള്ളിലുള്ള സ്നേഹപ്രകടനവും, വിശേഷങ്ങളും, കൂകിവിളിക്കലും, ബഹളവുമൊക്കെ കഴിഞ്ഞപ്പോഴേക്കും "ചെക്കന്‍ വന്ന്‌ണ്ടാ?? ബഹളൊക്കെ കേക്കണു, വരുന്നൂന്നൊന്നും പറഞ്ഞ് കേട്ടില്ലാലോ" ന്ന് ചോദിച്ച് അയല്പക്കങ്ങളും എത്തി. വന്നവര്‍ക്കെല്ലാം ബാഗിലുണ്ടാരുന്ന മിഠായീം കൊടുത്ത് അമ്മ വേണ്ടപോലെ ഡീല്‍ ചെയ്യണുണ്ട്. അപ്പോഴേക്കും വേഷം മാറി ഞാനും റെഡിയായി. ചേച്ചിയേയും, ചേച്ചീടെ ട്രോഫികളേയും, അനിയനേം കൂട്ടി നേരെ തറവാട്ടിലോട്ട്.

വരവും പോക്കും കണ്ടിട്ട് "ചെക്കന്‍ ഗള്‍ഫീന്ന് തന്ന്യാണോ വരണത്" എന്ന് അയല്പക്കത്തെ കാര്‍ന്നോര്‍ക്കൊരു ഡൗട്ട്. ഇത്രേം ദൂരം യാത്രചെയ്ത് വന്നിട്ട് ഒന്ന് കിടന്നെണീച്ച് പോരേഡാ ഇനീള്ള കറക്കം, എങ്ങോട്ടാ നീ ഇത്ര തിരക്ക് പിടിച്ച് ഓടണേന്ന് ചോദിച്ചതിന് ഒരു കുളംകലക്കാനുണ്ടപ്പാപ്പോ, ബാക്കി വന്നിട്ട് പറയാംന്നും പറഞ്ഞ് സ്ഥലം കാലിയാക്കി.

അരമണിക്കൂറിനുള്ളില്‍ തറവാട്ടില്‍ ലാന്‍ഡ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ മുന്നില്‍ കണ്ടപ്പൊ സന്തോഷം കൊണ്ട് തന്നെയാവണം കെട്ടിപിടിച്ചൊരുപാട് മുത്തവും, കരച്ചിലും ഒക്കെയായി ആകെ സെന്‍‌റി. വേറെവിടെനിന്നും കിട്ടാത്തൊരു കരുതലും സ്നേഹവും കിട്ടുന്നതുകൊണ്ടാവണം അമ്മാമ ചെറുതിന് മറ്റെന്തിനെക്കാളും പ്രിയപെട്ടതാകുന്നതും. ഞങ്ങളുടെ റോള്‍മോഡലായ അമ്മാമയെപറ്റി പിന്നീടൊരിക്കല്‍ പറയാം. ശ്ശോ, ചെറുതും സെന്‍‌റി ആയി.

ഞാന്‍ വന്നിട്ടുണ്ടെന്ന് തറവാട്ടിലും, ചുറ്റുമുള്ള അങ്കിള്‍സിന്‍‌റെ വീട്ടിലും അറിയിച്ചേക്ക്, കുളത്തില്‍ മീറ്റ് ചെയ്യാം എന്നും പറഞ്ഞ് ചേച്ചിയേം അനിയനേം പറഞ്ഞ്‌വിട്ട് ഇടവഴിയിലൂടെ നേരെ കുളത്തിനവിടേക്ക്. കുളത്തോടടുക്കുംതോറും വല്ലാത്തൊരു സന്തോഷം. ഓടാന്‍ തോന്നണു, മരത്തില്‍ കേറി താഴേക്ക് ചാടാന്‍ തോന്നണു, ഹോ തലകുത്തിമറിയാന്‍ തോന്നണു..ആകപ്പാടെ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരം.

ഒരു നഴ്സറിക്ലാസ്സിലെന്നതുപോലെ കുളത്തിനുള്ളില്‍ നിന്നും കലപില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. പതുക്കെ കൈതയുടെ മറവുപറ്റി ഉച്ചത്തിലൊരു വിസിലടിച് അടുത്ത് നില്‍ക്കുന്ന പൊടിഞ്ഞിമരത്തില്‍ വളര്‍ന്ന് കയറിയ വള്ളിയില്‍ പിടിച്ച് ആആആആ.... ആആആ.....ആ.....ന്ന് കൂവികൊണ്ട് ടാര്‍സന്‍ സ്റ്റൈലില്‍ കുളത്തിലേക്ക്, ആഹ്...വള്ളി ചതിച്ചു. മൂഡുംകുത്തി താഴെ വീണെങ്കിലും വേദനിച്ചില്ല! :( സത്യം!

താഴെവീണ് നിമിഷങ്ങള്‍ക്കകം തന്നെ പെറ്റതള്ള കണ്ടാ പോലും മനസ്സിലാവാത്ത പരുവത്തില്‍ ചേറും ചളിയും, ചണ്ടിയുമൊക്കെ വാരിയെറിഞ്ഞ് പിള്ളേര് അവരുടെ സന്തോഷം പ്രകടിപ്പിച്ചു. വെക്കേഷനായതുകൊണ്ട്തന്നെ തറവാട്ടില്‍ അമ്മാമയുടെ എട്ട് മക്കളുടേയും, രണ്ട് പേരകുട്ടികളുടേയും  പിള്ളേരടക്കം മൂന്ന് വയസ്സുള്ള ഡിനു മുതല്‍ അനു, അമ്മു, ചിന്നു, മിന്നു, ചിഞ്ചു, മിഞ്ചു, ആച്ചി, ടുട്ടു, ടോം, മോമി, തൊമ്മി, ആമി, എന്നിങ്ങനെ ഇരുപത്തിയൊന്നോളം പിള്ളേര് ടീം തന്നെ ഉണ്ട്.  രണ്ടെണ്ണം നടക്കാറാകാത്തത് കൊണ്ട് ഇറക്കേണ്ടെന്ന് വച്ച് കരയില്‍ കിടത്തിയിരിക്ക്യാണ്. പത്ത് വര്‍ഷം മുന്നേയാണ് ഇതുപോലെ കുളം വറ്റിയത്. അന്ന് കരയില്‍ കിടന്നിരുന്ന പലരും ഇന്ന് കുളത്തില്‍ ചുവരിലെറിഞ്ഞ പന്ത്‌പോലെ പാഞ്ഞ് നടക്കുന്നുണ്ട്.

‌ഒരുമണിയോടെ വറ്റിക്കാവുന്നത്രയും വെള്ളം വറ്റിച്ച് മോട്ടറുകള്‍ കരക്ക് കയറ്റി അങ്കിള്‍‌സും തയ്യാറായി. ചെളിയും ചേറും ചണ്ടിയും കലര്‍ന്ന് കുഴകുഴാ പരുവത്തിലുള്ള ബാക്കി വെള്ളത്തിലിനിയൊരു യുദ്ധം തന്നെ നടത്തണം. അപ്പോഴേക്കും ടാ *പ. തെ. നാ.. നീയെപ്ലാടാ വന്നേന്ന് ചോദിച്ച് മേമാസും, എന്ത്രാ കോരപ്പാ വീട്ടീകേറാതെ പോന്നേന്നും ചോദിച്ച് ആന്‍‌റീസും അമ്മാമേം എല്ലാം എത്തി.  മേമാസിനേം പിടിച്ച് കുളത്തിലിട്ടു ബാക്കിയുള്ളവരെല്ലാം വട്ടകേം ചെമ്പും കുട്ടകളുമൊക്കെയായി കുളത്തിനു ചുറ്റും ഫീല്‍‌ഡിംങ്ങ് ലൈനില്‍ നിരന്നു. ഇനി ഏത് നിമിഷവും ഏത് ദിശയിലേക്കും മീനുകള്‍ സിക്സറും ഫോറുമൊക്കെയായി പറക്കും.

എല്ലാവരേം വട്ടത്തില്‍ നിരത്തി നിര്‍ത്തി. ശേഷം....
കുട്ടനാടന്‍ പുഞ്ചയിലെ.......തിത്തെയ് തകതെയ്‌തെയ്‌തെയ്തോം....
പോരാ പോരാ..... കലങ്ങട്ടേ.....കൊച്ചുപെണ്ണേ കുയിലാളേ.....തിത്തെയ് തക തകതക തെയ്‌തെയ്...
അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പൊ നാല് വയസ്സ് കാരി അനു വെള്ളത്തില്‍ കിടന്ന് അയ്യോ അയ്യോന്ന് നിലവിളി. വീണതാന്ന് കരുതി പൊക്കിയെടത്തപ്പോ രണ്ട് കൈകൊണ്ടും ഇറുക്കി പിടിച്ചിരിക്കുന്നൊരു വരാല്. ഹെന്‍‌റമ്മച്ചീ...

ട്ടട്ടടട്ടാ ട്ട ട്ട ട്ടാ...... ഹീയ്യാ ഹൂവാ അന്നുകുട്ടീ
ട്ടട്ടടട്ടാ ട്ട ട്ട ട്ടാ...... കിട്ടീ കിട്ടീ മീന്‍‌കിട്ടീ.. എന്ന് വിളിച്ച് തീര്‍ന്നതും കയ്യിലിരുന്ന മീന്‍ തിരികെ കുളത്തിലേക്ക്. അയ്യോ......അയ്യോ......പാവംട്ടാ...അയ്യോ.... ന്ന് എല്ലാവരും കൂടി കളിയാക്കിയപ്പൊ ആറരകട്ടക്ക് അവരോഹണക്രമത്തില്‍ പാട്ട് പെട്ടിതുറന്ന് കരയാന്‍ തുടങ്ങി.

അപ്പോഴേക്കും അപ്രത്ത് വീണ്ടും അയ്യോ........!! കാലും പൊക്കി പിടിച്ച് ജാക്കി. വിരലില്‍ തൂങ്ങി നില്‍ക്കുന്നൊരു കൂരിമീന്‍. നല്ലപോലെ ചോരയും വരുന്നു. അങ്കിളോടിവന്ന് കൊമ്പ് പൊട്ടിയിരിക്കാതെ വിരലില്‍ നിന്ന് മീനെനെ മാറ്റി. കടച്ചിലും വേദനയും കാരണം കാല് കുത്താനും വയ്യ. അപ്പോഴേക്കും അമ്മാമ ഒറ്റമൂലി വിളിച്ചുപറഞ്ഞു. മുള്ളി ഒഴിക്കടാ വേഗം, ഇല്ലേല്‍ വേദന മാറില്ലെന്ന്. അയ്യേ.....ഇത്രേം ആള്‍ക്കാര് നിക്കുമ്പൊ മുള്ളാനോ! ച്ഛെ ച്ഛെ. പക്ഷേ ഒരു രക്ഷേം ഇല്ല. വേദന വേദന. ഉടനേ അവന്‍ കൂട്ടത്തില്‍ ചെറുതായ തൊമ്മിയെ വിളിച്ചു. ക്ക് മുള്ളാന്‍ മുട്ടണില്ലെന്ന് പറഞ്ഞ തൊമ്മിയെകൊണ്ട്, അതൊന്നും പറഞ്ഞാ പറ്റില്ല, നിനക്ക് മുള്ളാന്‍ മുട്ടണുണ്ട്, വെക്കം മുള്ളടാ,  ഇല്ലേല്‍ ഇനി കുളത്തിലിറക്കില്ലെന്ന് പറഞ്ഞ് ഭീഷണിപെടുത്തി മുള്ളിപ്പിച്ച്, ഒറ്റമൂലി ഒപ്പിച്ചെടുത്തു.

വീണ്ടും കലക്കല്‍ തന്നെ. തലേന്ന് ഫ്ലൈറ്റില്‍ കയറിയപ്പൊ എന്തേലും കഴിച്ച എനിക്കെന്നല്ല, അവ്ടെ നിക്കണ ഒറ്റൊരെണ്ണത്തിനുപോലും വിശപ്പോ ഏപ്രിലെ ആ ചൂടിന്‍‌റെ ക്ഷീണമോ ഒന്നും പ്രശ്നല്ല. വര്‍ഷത്തിലൊരിക്കല്‍ അപ്പാപ്പന്‍‌റെ ഓര്‍മ്മദിനത്തിന് പോലും ഇങ്ങനെ എല്ലാവരേം ഒന്നിച്ച് കിട്ടുക പ്രയാസം. മീന്‍‌പിടിക്കല്‍ എന്നതിനേക്കാള്‍ അതിന്‍‌റെ പേരിലുള്ള ഈ ഒത്തുചേരലിന്‍‌റെ ആഹ്ലാദതിമിര്‍പ്പിലായിരുന്നു എല്ലാവരും.

അപ്പോഴേക്കും പുതിയ മാസ്റ്റര്‍ പീസുമായി കുട്ടീസ് ‌ടീം വരിയും നിരയുമായി നില്‍‌പ്പായി.
ഇത് അവരുടെ ഐറ്റം. ഒരേ താളത്തില്‍ ചാടിയും ഓടിയും തകര്‍ക്കുന്ന ശിങ്കാരി മേളം

പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം പ്ലയ്യക്കം
പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം പ്ലയ്യക്കം
പ്ലയ്യം പ്ലയ്യം പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം ;)

കാലിനടിയില്‍ മീന്‍ ഇളകുമ്പൊ ചിലര്‍ പേടിച്ച് ചാടുന്നു, മുകളില്‍ പൊങ്ങി നില്‍ക്കുന്ന വരാലിനെ തൊട്ട് നോക്കിയിട്ട് ചിലര്‍ പേടിക്കുന്നു, ഇടക്ക് പൊത്തുകളില്‍ നിന്ന് തലപുറത്തിടുന്ന നീര്‍ക്കോലിയെ നോക്കി "അകത്ത് കേറിപോടാര്‍ക്കാ" ന്ന് ദേഷ്യപെടുന്നു. ചളിയില്‍ കാല് പുതഞ്ഞ് മുഖവും കുത്തി വീണിടത്ത് നിന്നേണീറ്റിട്ട്  "നാനിപ്പൊതന്നെ  മീണേനെ" ന്ന് പറഞ്ഞ് ചമ്മി നില്‍ക്കുന്നു. മീന്‍ കിട്ടുമ്പോഴെല്ലാം അതിനെ പിടിച്ചവര്‍ക്ക് ജയ് വിളിച്ചും, കളിയാക്കിയും, കരയിപ്പിച്ചും സന്ധ്യക്ക് മുന്നേ കിട്ടാവുന്നിടത്തോളം മീനിനേം പിടിച്ച്, കിണറ്റിന്‍‌കരയിലെ മോട്ടറടിച്ച് ഒരു കൂട്ടകുളിയും കഴിഞ്ഞ് എല്ലാവരും കളമൊഴിഞ്ഞു.

ക്ഷീണത്തേക്കാള്‍ എല്ലാവര്‍ക്കും ഇനി ഇങ്ങനെന്നാണ് എല്ലാവരുമൊന്ന് കൂടിചേരുക എന്നുള്ള വിഷമാണെന്ന് തോന്നി. "അവധിക്കാലം" എന്ന് പേരിട്ട് സ്കൂളില്‍ നിന്ന് കൊടുത്ത് വിട്ടിരിക്കുന്ന പ്രത്യേകബുക്കില്‍ വിവരിക്കാനുള്ളൊരു ദിവസം കിട്ടിയ സന്തോഷത്തിലും എങ്ങനെയൊക്കെ എഴുതണം എന്നുമുള്ള ചര്‍ച്ചയിലായിരുന്നു കുട്ടിസ് പലരും. ആ സന്തോഷത്തില്‍ പങ്ക്‌ചേരാന്‍ പറ്റിയ സന്തോഷത്തില്‍ ഞാനും.

വൈകുന്നേരത്തോടെ വിശേഷങ്ങളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. പോകുന്നവരോടെല്ലാം അമ്മാമക്ക് ഓര്‍‌മിപ്പിക്കാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം. തലേന്ന് അമ്പ് എടുക്കണേന് മുന്നേ തന്നെ എല്ലാവരും എത്താന്‍ മറക്കല്ലേന്ന്, പള്ളിപെരുന്നാളിന് :)
ശുഭം! ഇത്രേം മതി.
********************************


സൊഹാര്യം: *പ. തെ. ന = ഷോര്‍ട്ട് ഫോം ഓഫ് പട്ടി, തെണ്ടി, നായ  (( എന്താന്നറിഞ്ഞൂട സ്നേഹോം ദേഷ്യോം ഒന്നിച്ച് വന്നാല്‍ ഈ ഒരു പ്രയോഗം പതിവാ. ഷോര്‍ട്ട് ഫോമില്‍ മാത്രം.))

വായനക്കാര്‍ എന്തേലുമൊക്കെ പ്രതീക്ഷിച്ചാണ് ഇവ്ടെ വന്നത് എങ്കില്‍..... പ്രതീക്ഷിച്ചതൊന്നും ഇവ്ടെ കണ്ടില്ല എങ്കില്‍, അതിന്‍‌റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക്  മാത്രമാണെന്ന് ഇതിനാല്‍ വിനിതമായി അറിയിച്ചുകൊള്ളൂന്നു.  നന്ദി നമസ്കാരം.

ഫോട്ടോക്ക് കട : സ്വന്തം കട